Sunday, March 18, 2007

വാല്യം 1

1. Stealth
http://bahuvarnakuda.blogspot.com/2006/05/blog-post.html

പറഞ്ഞു കേട്ട കഥയാണേ. ഞങ്ങളുടെ ആസ്ഥാന മോഷ്ടാവ്‌ പൂച്ച പ്രഭാകരന്റെ പരമപൂജനീയ ഗുരുനാഥന്‍ മൂന്നെന്‍ മൂപ്പന്‍ ( ഈ പേര്‍ ബോണി എം പോലെയല്ല, മുകുന്ദന്‍ ലോപിച്ചതാണു മൂന്നെന്‍) ഇതുപോലെ ഒരു രാത്രി നാളീകേര സംഭരണ വേളയില്‍ തെങ്ങില്‍ വച്ചു പറമ്പിന്റെ ഓണര്‍ നാഗേന്ദ്ര അണ്ണാച്ചിയാല്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടു. കിട്ടനോളം മിടുക്കനല്ലാതിരുന്നതിനാല്‍ പിടികൊടുത്ത്‌ നിലത്തിറങ്ങി. നെല്ലിമരത്തേല്‍ ബന്ധിതനായി. ഓണര്‍ ഇടി തുടങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ പുരയിടത്തിന്റെ ഉടമക്കു പിന്തുണ പ്രഖ്യാപിച്ച്‌ കൂട്ടയിടി തുടങ്ങി. മാലപ്പടക്കം എരിഞ്ഞു കേറുന്നതുപോലെ കുമ്മന്‍ ഇടി പൊട്ടവേ മൂന്നെന്‍ മൂപ്പന്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"പാണ്ടിച്ചിയുമായി ഒളിസേവ നടത്തിയതിനു നാഗേന്ദ്രന്‍ അണ്ണാച്ചി ഇടിക്കുന്നതെനിക്കു മനസ്സിലാക്കാം, ഈ നാട്ടുകാര്‍ എന്തിനാ കൂടെക്കയറി അടിക്കുന്നത്‌? നിങ്ങക്കെന്താ ഇതില്‍ കാര്യം?"

കറണ്ടു പോയ റൈസ്‌ മില്ലു പോലേ സര്‍വ്വം നിശബ്ദം നിശ്ചലം. പിന്നെ ചക്ക വീഴുമ്പോലെ ഒരു ശബ്ദം. അതു നാഗന്റെ നെഞ്ചാങ്കൂട്‌ പൊട്ടിയതാണെന്നു മനസ്സിലാക്കാന്‍ ആളുകള്‍ കുറേ സമയം എടുത്തു.

വിമോചിതനായ മൂന്നെന്‍ മൂപ്പന്‍ ഉടുമ്പു ലേഹ്യത്തില്‍ നിന്നൊരു തവി എടുത്തു സേവിച്ച്‌ ഒരേമ്പക്കവും വിട്ട്‌ ശിഷ്യന്‍ പൂച്ചയോട്‌ നടന്ന കാര്യങ്ങള്‍ ഒറ്റവാക്യത്തില്‍ വിവരിച്ചു "ആ നാഗേന്ദ്രന്‍ അണ്ണാച്ചി എന്റെ കൂമ്പു കലക്കി, ഞാന്‍ അവന്റെ മാനവും കലക്കി. ത്രേള്ളു."

2. Bus journey
http://swarthavicharam.blogspot.com/2006/01/3.html
മൂപ്പത്തീടെ മൂപ്പന്റേ യാത്ര ഇത്തിരികൂടെ വടക്കോട്ടായിരുന്നു..

ബസ്സൊരിടത്തെത്തി..
"പൊങ്ങണം പൊങ്ങണം പൊങ്ങണം.. " കിളി അടുത്തുവന്ന് ഒരേ ചെലപ്പ്‌
"പണ്ടാറക്കാലന്‍ ഞാന്‍ ഇവിടെ ഇറിക്കാനും സമ്മതിക്കില്ലല്ലോ " മൂപ്പരു സീറ്റില്‍ന്നു എഴുന്നേറ്റ്‌ നിന്നു
വണ്ടി കുറച്ചുകൂടെ പോയി,അപ്പോഴല്ലേ
കിളിയുടെ അടുത്ത കല്‍പ്പന വന്നത്‌
"മുണ്ടൂരു മുണ്ടൂര്‌ മുണ്ടൂര്‌"

തിറുമല്‍ മഹാദേവാ പറസ്യമായിട്ട്‌ ആക്ഷേപിക്കാന്‍ കൊടുക്കുന്നോ.
"അതു നിന്റപ്പനോട്‌ പറയാന്‍ കൊടുത്താല്‍ മതി, അയാള്‍ ഊരും മുണ്ട്‌." മൂപ്പന്‍ വീണ്ടും ഇരുന്നു.
--------------
വെള്ളിയാഴ്ച്ചകളില്‍ മുടങ്ങാതെ ജായിന്റെഴുത്തുണ്ടല്ലേ, നന്നായി.. അങ്ങനെ ഒരോന്നു പോരട്ടേ യാത്രക്കിടയിലും വന്നു വായിച്ചോളാം..

3. Abortion
http://kuttyedathi.blogspot.com/2006/03/blog-post_26.html
സുനിലേ,
ഞാന്‍ പറയണോ വേണ്ടേയെന്നു ശങ്കിച്ചു നിന്ന കാര്യം സുനില്‍ പറഞ്ഞ സ്ഥിതിക്ക്‌ ഇനിയൊന്നും നോക്കാനില്ല.

നമ്മളുടെ തലമുറക്ക്‌ ഒരു പ്രത്യേകതയുണ്ട്‌ : കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ നമ്മളായിരുന്നു വീട്ടില്‍ എറ്റവും പ്രധാനപ്പെട്ടവര്‍. അച്ഛനുമമ്മയും അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനും അമ്മായിയും വീട്ടുവേലക്കാരന്‍ കൂടി, നമുക്കു ചുറ്റും ഉപഗ്രഹങ്ങളായി പ്രദക്ഷിണം വച്ചിട്ടേയുള്ളു. സ്വാഭാവിക പരിണാമമെന്ന നിലക്ക്‌ നമ്മുടെ തലമൂറയിലെ മഹാഭൂരിഭാഗം വെറും സ്വാര്‍ത്ഥരായി, തന്നിഷ്ടക്കാരും താന്തോന്നികളുമായി വളര്‍ന്നു. തനിക്കു ചുറ്റുമുള്ളത്‌ ഒരു വിലയും തിരിചു കൊടുക്കാതെ ആഹരിക്കാനും ഭോഗിക്കാനും വെറും വിനോദത്തിനു തച്ചുടക്കാനുമുള്ളതെന്നവര്‍ വിശസിച്ചു. വയസ്സായി പ്രയോജനമില്ലാതായ അച്ഛനമ്മമാരെ അനാഥാലയത്തിലോ പുറമ്പോക്കിലോ കൊണ്ടു തള്ളി. പൊതുജനം കൊടുത്ത ചുങ്കത്തില്‍ നിന്നു ശമ്പളം സ്വീകരിക്കുന്ന കസേരയില്‍ കയറിയിരുന്ന് അവരെയുപദ്രവിച്ചു. കണ്ട അതിരുകള്‍ മുഴുവന്‍ കല്ലു നാട്ടി സ്വന്തമാക്കി. വഴിയേ പോകുന്ന സ്കൂള്‍ കുട്ടികളേയും പിടിച്ചു ഭോഗിച്ചു. ചോദ്യം ചെയ്യാന്‍ വന്നവരെ അടിച്ചോടിച്ചു. മണല്‍ വാരി വിറ്റു തടി വെട്ടി വിറ്റു. സ്വത്തു വീതിച്ചു തരാന്‍ ഭയന്ന അപ്പനെ കത്തി കാട്ടി വിരട്ടി അതുമെഴുതി വാങ്ങി വിറ്റു.

ഇതാ നമ്മള്‍!!
ഇരുപതൊന്നാം നൂറ്റണ്ടിന്റെ യുവത്വം! ചീഫ്‌ സീയറ്റില്‍ കണ്ടു വേദനിച്ച ആ ലോകം തിന്നു മുടിക്കുന്ന ചിതല്‍പുറ്റുമനുഷ്യര്‍, നമ്മള്‍!!

നമുക്ക്‌, നാമെന്ന സ്വാര്‍ത്ഥതാമൂര്‍ത്തികള്‍ക്ക്‌ കുഞ്ഞിനെ പെറാനാവില്ല. കുഞ്ഞിനു കൈയില്‍ വെറും നിഷ്കളങ്കതയല്ലാതെ ഒന്നുമില്ല. ബാങ്ക്‌ ബാലന്‍സോ വറുത്ത ചെമ്മീനോ അയലത്തെ സുന്ദരിയേയോ ഒരു കുപ്പി മദ്യമോ വരുത്തിത്തരാന്‍ കുഞ്ഞിനാവില്ല. തുണി കഴുകിത്തരാനോ പാചകം ചെയ്തു തരാനോ ചെരുപ്പു തുടച്ചു തരാനോ കഴിവില്ലയതിന്‌ അല്ലേ?

എന്നാല്‍ നമുക്ക്‌ സുഖം മാത്രം ഊറ്റിയെടുക്കാം അതില്‍ നിന്ന് ബാദ്ധ്യതകളെയും ഉത്തരവാധിത്തങ്ങളേയും അരിച്ചു മാറ്റാം. ഈ സമൂഹത്തോടും നാം ചെയ്യുന്നതതു തന്നെയല്ലേ? മുന്‍ തലമുറയേയും വരും തലമുറയേയും ഒരുപോലെ മുടിച്ച്‌ നമുക്ക്‌ മാന്യനും സംസ്കൃതനും പരിഷ്കാരിയും ആധുനികനുമാവാം. ഞാന്‍ ജയിക്ക, എന്നുദരം ജയിക്ക എന്നിന്ദ്രിയങ്ങല്‍ ജയിക്കാ എന്‍ സുഖം വാഴ്ക. എനിക്കു ശേഷം പ്രളയമായാലെന്ത്‌ ആണവ ശിശിരമായാലെന്ത്‌?

4. Lost baggage
http://kuttyedathi.blogspot.com/2006/03/blog-post.html
മനസ്സിലായി. നാടകക്കാരുടെ സ്റ്റേജും സര്‍ക്കസ്സുകാരുടെ ടെന്റും കത്തി ബാങ്ക്‌ ബാലന്‍സ്‌ കൂടുന്നതുപോലെ. എസ്‌ എസ്‌ ഐ യൂണിറ്റ്‌ ഗോഡൌണിനു തീപ്പിടിച്ച്‌ മകളെ കെട്ടിക്കാനുള്ള സ്വര്‍ണ്ണമായി മാറുന്ന മായാജാലം പോലെ..

ഉലഹം ചുറ്റും പെട്ടികളുടെ ജീവിതം വലിയ കഷ്ടമാ. ഒരു സേമ്പിള്‍:

ദുബയില്‍ പാറപ്പന്‍ ചേട്ടനു ലീവ്‌ ഡ്യൂ ആകുന്നു. മഴക്കാലമായതുകൊണ്ട്‌ ഹോള്‍സെയില്‍ കടയില്‍ പോയി ഒരമ്പത്‌ മടക്കു കുട വാങ്ങി വച്ചു, കോളനിയില്‍ എല്ലാവരും ആവശ്യപ്പെടും. വീട്ടില്‍ വിളിച്ച്‌ എന്തു വാങ്ങണമെന്ന് തിരക്കി. മകള്‍
"ഡാഡീ, ഡാഡീ എനിക്കാ അപ്പിയിട്ടപോലത്തെ പാപ്പം വാങ്ങിച്ചോണ്ട്‌ വരണേ" എന്ന് അവളുടെ ഇഷ്ടഭോജ്യമാവശ്യപ്പെട്ടുപ്പെട്ടതിന്‍ പ്രകാരം ഒരു ബണ്ടില്‍ സോസേജ്‌ വാങ്ങി. പൊട്ടിയൊലിക്കാരിതിരിക്കാന്‍ എല്ലാംകൂടി അപ്പനു വാങ്ങിയ ജപ്പാന്‍ കൈലിമുണ്ടുകളില്‍ പൊതിഞ്ഞു. പുത്തന്‍ 'ഡെത്സീ' ഒരെണ്ണം വാങ്ങിച്ചു- കാര്‍ട്ടനില്‍ ഇതെല്ലാം അടച്ചുകൊണ്ട്‌ ചെന്നിറങ്ങിയാല്‍ കണ്‍സ്റ്റ്രക്ഷന്‍ വര്‍ക്കറാണെന്ന് എല്ലാരും വിചാരിക്കത്തില്ലിയോ കൂവേ.

റൂമിലെ മറ്റു നാലുപേരും ചേര്‍ന്ന് ഡെത്സീയെയും പാറപ്പായിയുടെ മറ്റു മൂന്നു പെട്ടിയേയും പാക്കിംഗ്‌ സ്റ്റ്രാപ്പിട്ട്‌ വരിഞ്ഞുകെട്ടി. മാസ്കിംഗ്‌ ടേപ്പാലെ ഒരു ചുറ്റും ചുറ്റി പാറപ്പന്‍ ഡി എക്സ്‌ ബി - ടി ആര്‍ വി എന്ന് മാര്‍ക്കര്‍ പേനകോണ്ട്‌ നാലുവശവും എഴുതി. ഉറുമ്പ്‌ ബ്രെഡ്ഡ്‌ എടുത്തുകൊന്റു പോകുമ്പോലെ റൂമില്‍ മേറ്റുന്നവരും അയലത്തു
മേറ്റുന്നവരും കൂടെ പെട്ടി താങ്ങി ഒരു പിക്കപ്പിലിട്ട്‌ എയര്‍പ്പോര്‍ട്ടിലിറക്കി. പോലീസുകാരന്റെ ഷൂ നക്കിത്തുവര്‍ത്തി ഐവര്‍ സംഘം എയര്‍പ്പോര്‍ട്ടിന്റെ ഉള്ളില്‍ കയറി ബാഗ്ഗേജ്‌ ചെക്ക്‌ ഇന്‍ ചെയ്തു പോര്‍ട്ടര്‍ക്കുള്ള പത്തു രൂപാ ലാഭിച്ച്‌ കൃതാര്‍ത്ഥരായി.

ബാഗ്ഗേജ്‌ കണ്വെയറിന്റെ പാളങ്ങള്‍ തുറക്കുകയും അടയുകയും ചേരുകയും പിളരുകയും നൂറ്റൊന്നു തവണ ചെയ്തു. ഓരോ യൂ ടേണിലും ഡെത്സീ കരണം മറിഞ്ഞ്നുകൊണ്ടേയിരുന്നു. കുഴഞ്ഞുപോയ അവള്‍ കണ്‍വെയറില്‍ ഒരിടത്ത്‌ പറ്റിപ്പിടിച്ചു നിന്നു. ബാക്കി പെട്ടികള്‍ റൂട്ട്‌ ബോര്‍ഡിന്‍പടി തിരുവന്തോരത്തിനു പൊയി. ഡെത്സീ വഴിയരികില്‍ കിടക്കുമ്പോള്‍ ഒരു വലിയ സാംസണൈറ്റ്‌ വന്ന് അവളെ ഇടിച്ചു നിലത്തിട്ടു. അവന്‍ വലിച്ചിഴച്ച വഴിയേ അവള്‍ പോയി. ലണ്ടന്‍ ഹീത്രുവിലെ ബാഗ്ഗേജ്‌ ചെക്കൌട്ടില്‍ അനാഥയായി അനന്തകോടി വട്ടം ചുറ്റി. ഒടുക്കം ഒരുത്തന്‍ അവളെ പിടികൂടി നിലത്തിട്ടു. ഫോര്‍ക്ക്ലിഫ്റ്റില്‍ കയറ്റി ഒരു ജെയിലിലടച്ചു.

പാറപ്പന്‍ രണ്ടു മണിക്കൂര്‍ തിരുവനന്തപുരത്ത്‌ കാത്തു നിന്നിട്ട്‌ ഒരു ക്ലെയിം ഫോം ഫില്ല് ചെയ്തിട്ട്‌ വീട്ടില്‍ പോയി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ എല്ലാ ആളുകളും ആ മണ്‍സൂൊണ്‍ കാലത്ത്‌ മഴ നനഞ്ഞു പനി പിടിച്ചു. പാറപ്പന്റപ്പന്‍ ചേറപ്പന്‍ കിബ്സ്‌ മാര്‍ക്ക്‌ ലുങ്കി ഉടുത്തു. മോള്‍ അപ്പിപ്പാപ്പം കിട്ടാതെ വാശി പിടിച്ച്‌ കരഞ്ഞ്‌ അടി വാങ്ങി. ആഴ്ചയില്‍ ഒരിക്കല്‍ പാറപ്പന്‍ എയര്‍ലൈനില്‍ വിളിച്ച്‌ പെട്ടിയുടെ കാര്യം തിരക്കി. അവസ്സാനം അസ്സെസ്സ്‌ ചെയ്ത്‌ കിട്ടിയ 75 ഡോളര്‍ മതിയെന്ന് ഒപ്പിട്ടു കൊടുത്തു. പിന്നെ ലീവ്‌ കഴിഞ്ഞ്‌ ദുബായിക്ക്‌ തിരിച്ചു പോയി.

3 മാസത്തിനു ശേഷം ഡെത്സീ അനാഥരായ മറ്റു പല പെട്ടികളുടെയും കൂടെ വിമാനത്തിന്റെ ബേസ്‌ സ്റ്റേഷനായ ദുബായില്‍ തിരിച്ചെത്തി. പാറപ്പന്റെ മോളുടെ വാക്ക്‌ അറം പറ്റിയെന്നോണം ഡെത്സീന്‍റെ ഉള്ളില്‍ നിറയുന്ന പാപ്പം അപ്പിയുടെ നിറവും മണവും ആയിക്കഴിഞ്ഞിരുന്നു. ആ മണം പരിചയമില്ലാത്ത പോലീസ്‌ പട്ടി അവളെ മണത്ത്‌ പ്രാണനും കൊണ്ടോടി കൂട്ടില്‍ കയറി. വിമാനത്താവളത്തില്‍ ഒരു പട്ടാണി പ്ലാസ്റ്റിക്‌ ബാഗ്ഗില്‍ അവളെ പൊതിഞ്ഞു. ഫര്‍ണസിലേക്‌ അവളെ എടുക്കുമ്പോളേക്ക്‌ പാറപ്പന്‍ പോലുമവളെ മറന്നിരുന്നു.

(സ്റ്റൈല്‍ ക്രെഡിറ്റ്‌ - വി ഡി രാജപ്പേട്ടന്‍!)

5. മത്സ്യബന്ധനം.
http://nilapaatu.blogspot.com/2005/12/blog-post.html

ശ്രീഭൂതകാലമില്ലായിരുന്നെൻകിൽ നമ്മൾ ബ്ലോഗ്ഗർ പണ്ടേ തെണ്ടിപ്പോയേനെ സിദ്ധാർത്ഥോ.

ഞങളും കൈ നനയാതെ മീൻ പിടിച്ചു. ഒരു കൂട്ടുകാരന്റേ വീട്ടിൽ പോയപ്പോൾ. അവന്റെ ചേട്ടൻ തോട്ടിൽ തോട്ടയെറിഞ്ഞു മീൻ പിടിക്കുന്നതിൽ എക്സ്പർട്ട് ആണെന്നു കേട്ട ഞങ്ങൾ ബോംബേറ് കാണണമെന്നു വാശി പിടിച്ചു. പാവം ചേട്ടായി “തോട്ടാ രാത്രിയിലേ എറിയാവൂ ആരെൻകിലും കുളിക്കടവിലോ മറ്റോ ഉണ്ടെൻകിൽ കൂമ്പു കലങ്ങിച്ചാകുമെടാ” എന്നൊക്കെ ഒഴിയാൻ നോക്കിയെൻകിലും അവസാനം നിർബ്ബന്ധത്തിനു വഴങ്ങി.

ഉച്ച തിരിഞ്ഞ നേരം. ഞങ്ങൾ ഒരു കിലോമീറ്ററോളം രംഗവീക്ഷണം നടത്തി. പുഴയിൽ ഒരു മാനും മയിൽജാതിയുംകൂടി ഇറങ്ങിയിട്ടില്ല. സേഫ്. തോമാച്ചന്റെ ചേട്ടൻ തോട്ട കത്തിച്ചു. ഞങ്ങൾ ശ്വാസം പിടിച്ചു നോക്കി.

ഠേ എന്ന ശബ്ദത്തോടെ പുഴയിൽ ന്യൂക്ലിയർ മഷ്റൂം പോലെ വെള്ളം ഉയർന്നു. അതിന്നപ്പുറത്ത് “അയ്യോ” എന്ന ശബ്ദത്തോടെ നാലു തലകളും. വെള്ളത്തിനു നടുവിലെ പാറയിടുക്കിനകത്തിരുന്ന് നാലു തടിമാടന്മാര് വെള്ളമടിക്കുന്നുണ്ടായിരുന്നെന്ന് ഞങ്ങളെങനെ അറിയാൻ!

ചാരായക്കുപ്പിയുമോങ്ങി അവർ മരമടി മത്സരത്തിലേ കാളകളെപ്പോലെ വെള്ളം ചീറ്റി തെറുപ്പിച്ച് അവർ ഞങളെപ്പിടിക്കാൻ ഓടി വരവു തുടങ്ങി.

ഞങളൊടിയെൻകിലും തോമാച്ചന്റേട്ടൻ കുലുങ്ങിയില്ല.
“അടുക്കരുത് തോട്ടയാണെന്റെ കയ്യിൽ“
ബോംബു ഭീഷണിയിൽ ഭയന്ന അവർ പല തരം ബഹുവ്രീഹീ സമാസങ്ങളാലെ ഞങ്ങള്ക്ക് വിശേഷണങളും ചാർത്തി മടങ്ങി.

തോട്ടാ ഓങ്ങി അടുക്കരുത് എന്നു പറഞ്ഞു നിൽക്കുന്ന ചേട്ടച്ചാരുടെ രൂപം സുദർശനമോങ്ങി നിൽക്കുന്ന കൃഷ്ണന്റെ ചിത്രം പോലെ ഇന്നും തെളിഞു നിൽപ്പുണ്ട് ഇങ്ങനെ ഓൺ ഡിമാന്റായി ഭൂതം ചികയുമ്പോ പുറത്തുവരാനായി.

6. ആരാകണം?
http://chintyam.blogspot.com/2006/03/blog-post_22.html

കുട്ടിക്കാലത്തും ചെറുപ്പത്തിലും എനിക്കു പ്രത്യേകിച്ച്‌ ആരും ആകണമെന്ന് തോന്നിയില്ല. അതുകൊണ്ടാണോ എന്തോ ഞാന്‍ പ്രത്യേകിച്ച്‌ ആരുമായതുമില്ല.

എഞ്ചിനീയര്‍-ഡോക്റ്റര്‍ ഭ്രമം ഇത്രയുമില്ലാതിരുന എന്നാല്‍ ഉപരിപഠനമെന്നാല്‍ ഇതു രണ്ടില്‍ ഒന്നാണെന്ന പൊതു ജനാഭിപ്രായം നില നിന്നിരുന്ന സമയത്ത്‌ ഇതൊന്നുമാകാന്‍ തീരെ താല്‍പര്യമില്ലാതെ ഞാന്‍ ഓടിക്കളഞ്ഞു. ഐയ്യേ എസ്‌ എന്ന സൂപ്പര്‍ ക്ലാര്‍ക്കു പരീക്ഷയോ (ക്രെഡിറ്റ്‌ വീക്കെയെന്നിന്‌) സാദാ ബാങ്ക്‌ ക്ലാര്‍ക്ക്‌ പരീക്ഷയോ ഞാന്‍ എഴുതിയില്ല. തൊഴിലില്ലായ്മ വേതനവും വാങ്ങിയില്ല. യാദൃശ്ചികമായി തുറന്നുവന്ന വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.മഞ്ജിത്ത്‌ പറഞ്ഞതുപോലെ സാഹചര്യം എന്നെ ഇതൊക്കെയാക്കിയതാവും ആക്കിതീര്‍ത്തത്‌.

ആരാകണം? ചെറുപ്പത്തില്‍ ആരും എന്നോടു ചോദിച്ചിട്ടില്ലാത്ത ചോദ്യം, ഞാന്‍ ഇന്നെന്നോടു ചോദിക്കുന്നു. ഉത്തരമില്ല. ഇനിയിപ്പോ ആരെങ്കിലും ആകാന്‍ ? ആവശ്യങ്ങളേറി. ജോലി വേണം, വീടു വേണം, വണ്ടി, കിണ്ടി, ടെലിഫോണ്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌- ഇതെല്ലാം സമ്പാദിക്കുന്നതിനിടയില്‍ ആരെങ്കിലുമാകാന്‍ പറ്റുമോ?

കേരളത്തില്‍ ഇന്ന് ആരുമാകാന്‍ കഴിയില്ല. എന്റ്രന്‍സ്‌ എഴുതുന്ന കുട്ടികളെക്കാള്‍ സീറ്റുകളുണ്ട്‌ എഞ്ജി-ഡോക്‌ മേഖലകളില്‍. ഇതിന്റെ ഫീസ്‌ കൊടുക്കാന്‍ ശേഷി മാത്രം മതി! അതിനു കഴിയാത്തവരുടേയെല്ലാം ജീവിതം 12 അം ക്ലാസ്സില്‍ വച്ചു തന്നെ തീര്‍ന്നു!

കൊല്ലം ഗവേര്‍ണ്‍മന്റ്‌ സ്കൂള്‍ വിട്ടിറങ്ങി പോകുന്ന +2 കുട്ടികളെ ഞാന്‍ ഈയിടെ കുറേ നേരം നോക്കി നിന്നു. അവരെല്ലാം നാരാകാന്‍പോകുന്നവര്‍? ഇവരില്‍ ദേവരാജന്‍ മാസ്റ്റര്‍ എവിടെ? ലളിതാംബിക? സി കേശവന്‍? കുമ്പളത്തു ശങ്കുപ്പിള്ളയുണ്ടോ? ഇളം കുളം? ശ്രീകണ്ഠന്‍ നായര്‍? ജയന്‍? എവിടെ സ്റ്റേജില്‍ "എനിക്കുകൂടെ ആ ചെങ്കൊടിയൊന്നു തരിന്‍ മക്കളെ ഞാനൊരാണായി നട്ടെല്ലു വിവര്‍ത്തി ഇങ്കുലാബ്‌ വിളിക്കട്ടേ" എന്ന ഡയലോഗാലെ ഒരു പുരുഷാരത്തെ മുഴുവന്‍ പൊട്ടിക്കരയിച്ച കാമ്പിശ്ശേരി?


7. കാലും ബ്രാലും
http://kodakarapuranams.blogspot.com/2006/06/blog-post_24.html
ക്ലൈമാക്സ്‌ കലക്കി വിശാലാ.അല്ലെങ്കിലും ആത്മാര്‍ത്ഥതക്ക്‌ ഈ നാട്ടില്‍ ഒരു വിലയുമില്ല.

എല്ലാ നാട്ടിലും കുറേയൊക്കെ കാര്യങ്ങള്‍ ഒരുപോലാന്നു തോന്നുന്നു. പണ്ടൊരു കര്‍ക്കിടകരാത്രി കറുത്തകുഞ്ഞു വേലത്താനും മോനും പുതുവെള്ളത്തില്‍ ഊത്തപിടിക്കാന്‍ പോയി. തോട്ടുവരമ്പിന്റെ പൊത്തുകളില്‍ പരതിക്കോണ്ടിരുന്ന മോന്‍സ്റ്റര്‍ "അപ്പാ ദേ ഒര്‌ മുട്ടന്‍ ബ്രാല്‍" എന്നു പറഞ്ഞ്‌" ചെളിയില്‍ നിന്നൊന്നിനെ ഊരിയതും അപ്പന്‍ മലര്‍ന്ന് തോട്ടില്‍ കിടക്കുന്നു.

ആ കിടപ്പില്‍ കറുത്ത മാനം നോക്കി കറുത്ത കുഞ്ഞ്‌ ഇങ്ങനെ ആത്മഗതം ചെയ്തുപോലും "ബ്രാലും കാലും തിരിച്ചറിയാന്‍ മേലാത്ത കുരിപ്പാണല്ലോ ദൈവേ എനിക്കു പൊടിച്ചത്‌"

8. റിഫ്ലക്സ്‌ ആക്ഷന്‍
http://kodakarapuranams.blogspot.com/2006/06/blog-post.html
തിരുവല്ല ശ്രീവല്ലഭന്റെ ഗരുഡനെ വീതുളിയെറിഞ്ഞു നിലത്തിരുത്തിയ ഉളിയന്നൂര്‍ പെരുന്തച്ചനോളം കേമി തന്നെ അരിവാളെറിഞ്ഞ്‌ തക്ഷകനെ കൊടകരത്തോട്ടില്‍ താഴ്ത്തിയ കാര്‍ത്ത്യേച്ചി.

ഈ തരം റിഫ്ലക്സ്‌ ആക്ഷന്‍ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതുകൊണ്ട്‌ ഭംഗിയായി വിഷ്വലൈസ്‌ ചെയ്തു വിശാലാ. ഒരിക്കല്‍ ഒരു വെരുക്‌ ഹൈക്കൌണ്ട്‌ പൈപ്പ്‌ ഫാക്റ്ററിയില്‍ പെട്ടുപോയി. വെരുകിനെ പിടിച്ചു വിറ്റാല്‍ കുറഞ്ഞത്‌ പതിനായിരം രൂപാ ബ്ലാക്ക്‌ മാര്‍ക്കറ്റില്‍ കിട്ടും (വെരുകിന്‍ പുഴുക്‌ 10 ഗ്രാമിനു വില അഞ്ഞൂറാ, വെരുകിനെ വളര്‍ത്തുന്നത്‌ സ്വര്‍ണ്ണമുട്ടയിടുന്ന താറാവിനെ വളര്‍ത്തുന്നതിലും ലാഭമത്രേ).

ഞങ്ങള്‍ പത്തിരുപതു പേര്‍ കയ്യില്‍ കിട്ടിയ പുളിമുട്ടം, ചാക്ക്‌, ബോട്ടുവല, അയയില്‍ കിടന്ന ലുങ്കി , കോഴിക്കൂടിന്റെ പട്ടിയേല്‍, ഇലവാങ്ക്‌ ഒക്കെ എടുത്ത്‌ വെരുകിനെ ഓടിച്ചു. മൃഗശ്രേഷ്ഠനോ ചൂണ്ട വിഴുങ്ങിയ വരാലിനെപ്പോലെ ഫാക്റ്ററിക്കോമ്പൌണ്ടില്‍ പരക്കം പാഞ്ഞു. ഒടുവില്‍ ഒരു കാര്‍ഷെഡില്‍ കോര്‍ണേര്‍ഡ്‌ ആയി.

ഞങ്ങള്‍ കൂട്ടം കൂടി ചാക്കും വടിയും നീട്ടി അരച്ചുവടുകള്‍ മാത്രം അഡ്വാന്‍സ്‌ ചെയ്തു പതിയേ നീങ്ങി. തൊട്ടു തൊട്ടില്ല തൊട്ടൂ തൊട്ടില്ല എന്ന ദൂരം വരെ നോ പ്രോബ്ലം.

അള മുട്ടിയാല്‍ വെരുകും കടിക്കുമെന്ന് അപ്പോ കണ്ടു. പമ്മിയിരുന്ന അവന്‍ പെട്ടെന്ന് സിംഹം തോല്‍ക്കുന്ന ഒരലര്‍ച്ചയും ഞങ്ങളുടെ നേര്‍ക്ക്‌ ഒരു ചാട്ടവും. ആ ചാട്ടം സ്റ്റാര്‍ട്ട്‌ ചെയ്തു മൂന്നു
നാനോ സെക്കന്‍ഡ്‌ കൊണ്ട്‌ ഡ്രൈവന്‍ രാധാകൃഷ്ണന്‍ കയ്യിലിരുന്ന ഇരുമ്പു പൈപ്പുകൊണ്ട്‌ കൃഷ്ണമാചാരി ശ്രീകാന്തിന്റെ ഹൂക്കിംഗ്‌ മാതിരി
ഒരടി. ചക്കപോലെ വെരു നിലത്ത്‌. പച്ച ജീവനില്‍ വായുവിലോട്ടു കുതിച്ച ജന്തു കുമാരപിള്ളസ്സാറോ മറ്റോ "ഒരുനേര്‍ത്ത ചലനത്തില്‍ നിഴല്‍ പോലുമേശാത്തൊരവസാന നിദ്രയില്‍ ആണ്ടുപോയി" എന്നെഴുതിയിട്ടില്ലേ ആ പരുവത്തില്‍ ലാന്‍ഡ്‌ ചെയ്തു. രൂപാ പതിനായിരം തീപ്പിടിച്ചു പോകുന്നതായിട്ടാണ്‌ ഞങ്ങള്‍ മിക്കവരും ആ കാഴ്ച്ചയെ കണ്ടത്‌.

"ഹേ ശ്‌മശ്രുവേ, അഗമ്യ ഗാമീ, പിതൃത്വം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലാത താങ്കള്‍ ആ ജന്തുവെ വധിച്ചുവോ" എന്ന് ജനം പ്രാകൃതമായ വേരിയന്റുകളില്‍ രാധാകൃഷ്ണനോട്‌ അലറി.

രാ കൃ. അവിശ്വസനീയതയോടെ സ്വന്തം കൈയിലെ പൈപ്പില്‍ പുരണ്ട ചോരയില്‍ നോക്കി
"അയ്യോ ഞാനാണോ അടിച്ചേ? സോറി. സത്യമായും ഞാന്‍ അറിഞ്ഞപോലും.."
(ഓ വി വിജയന്റെ വെള്ളായിയച്ചനോട്‌ മോന്‍ പറഞ്ഞതും നമ്മുടെ രാധ ഞങ്ങളോട്‌ പറഞ്ഞതു തന്നെയല്ലേ?)

അതു തന്നെ അല്ലെ ചാണകക്കുട്ടയുമായി തുള്ളിനടക്കുന്ന കൊടകരയുടെ സൌന്ദര്യധാമം കാര്‍ത്ത്യേച്ചിയും ചെയ്തുപോയത്‌. റിഫ്ല്കസാല്‍ ചെയ്യുന്ന കര്‍മ്മം തടുക്കാവതല്ല ( യോഹന്നാന്‍ ചേട്ടന്‍ ഈ പാമ്പിനെ കണ്ട്‌ ഉള്‍പ്രേരണ ഉണ്ടായി ഒന്നും ചെയ്തില്ലേ? ആശ്ചര്യം!)

നന്നായെന്നു ഇനി പ്രത്യേകം പറയാനില്ല. പ്രത്യേകം പറയേണ്ടത്‌ അങ്ങേത്തല ഗോപാലകൃഷ്ണനും ഇങ്ങേത്തല ഗോപാലകൃഷ്ണനും എന്ന റെയിഞ്ച്‌ അളക്കല്‍ ആണ്‌!

9. Rathod @ Doha Games
http://swarthavicharam.blogspot.com/2006/12/blog-post.html
സംഭവം ഇങ്ങനെയായിരിക്കും സപ്താ.
R. A. റ്റോഡ്‌ സഞ്ചീം കുന്തോം ആയി ഹോട്ടലില്‍ വന്നു കേറി. അവിടെ ഇരിക്കുന്ന ലെബനോണി പെണ്ണിനോട്‌
"ഹലോ, ഐം സുരേന്ദ്ര റാത്തോഡ്‌, ഷൂട്ടിംഗ്‌ കോണ്ടസ്റ്റന്റ്‌"

"ഷൂ ഹാദാ?"
" മീ, റാത്തോഡ്‌! മീ, ഡിഷൂം ഡിഷൂം ഡിഷൂം!"
ശും! ഡെസ്ക്‌ കാലി, ലോബിയും.

റാത്തോടന്‍ ഗസ്റ്റ്‌ ബുക്കില്‍ ഇങ്ങനെ എഴുതി " സ്റ്റാഫ്‌ വേര്‍ അണ്‍ അറ്റന്‍ഡീവ്‌ . ഗേവ്‌ മീ അ കോള്‍ഡ്‌ ഷോള്‍ഡര്‍”

15 comments:

ദേവന്‍ said...

പണ്ടിട്ട കമന്റുകളെല്ലം ബ്ലോഗ്ഗര്‍ വേര്‍ഷന്‍ മാറിയതോടെ ഊരും പേരുമില്ലാതെ കോഞ്ഞാട്ടയായിപ്പോയി. അതേന്നു ഓരോന്നു തപ്പിയെടുത്തു പോസ്റ്റാക്കുന്നു, പുതിയതൊന്നും എഴുതാന്‍ സ്റ്റോക്ക്‌ ഇല്ലാത്തതുകൊണ്ടും, എഴുതാന്‍ മൂഡില്ലാത്തതുകൊണ്ടും, എഴുതാന്‍ സമയമില്ലാത്തതുകൊണ്ടും, മടികൊണ്ടും, വെറും കൊണ്ടും.

കമന്റുകളക്ഷനാഹ്വാനം ചെയ്ത സിബുവിനും, ഈ പാതയില്‍ ആദ്യചുവടുവച്ച വക്കാരിക്കും സമര്‍പ്പിച്ചുകൊണ്ട്‌ ദാ പബ്ലിഷി വാല്യം 1

സുല്‍ |Sul said...

വട്ടായൊ ചേട്ടാ?

myexperimentsandme said...

വെരി ഗുഡ്. ദേവേട്ടന്റെയൊക്കെ കമന്റുകള്‍ ശേഖരിച്ച് വെക്കേണ്ട കാലം കഴിഞ്ഞിരുന്നു. ആള് വന്താന്‍, ആള്‍ താന്‍ ബെസ്റ്റ്.

പയ്യെത്തിന്നാല്‍ പായും തിന്നാം. പയ്യിനെ തിന്നാല്‍ പേയും പിടിക്കും. അതുകൊണ്ട് അടിവെച്ചടിവെച്ചടികിച്ചടി ഓരോ ദിവസവും ഒരു മൂന്ന് കമന്റ് വെച്ച് സംഗതി അപ്ഡാറ്റി ഇതൊരു കളക്ഷനാക്കിയാല്‍ ഇത് തന്നെയുണ്ട് ഒരു സമ്പൂര്‍ണ്ണ കമന്റ് സംഗ്രഹ ബ്ലോഗിനുള്ള സ്കോപ്പ്.

നല്ല ഉദ്യമം.

അതുല്യ said...

വക്കാരീയേ കമന്റ്‌ സമാഹരണം പേറ്റന്റ്‌ എനിക്കാട്ടോ. റ്റോട്ടല്‍ മൊത്തം പൂരാ വക്കാരീടെം ദേവന്റേം ഒക്കെ കമന്റ്‌ എന്റെ കാനറ ബാങ്ക്‌ ലോക്കറിലുണ്ട്‌.

ദേവ്വോ.. മാസ്റ്റര്‍ പീസ്‌ ഇത്‌ വിട്ട്‌ ---ഇങ്ങളു ഇത്‌ വിട്ട്‌ പോയീരിക്കിണി..

" കോവക്ക- സായിപ്പിന്റെ ivy gourd ദ്വിധത്തില്‍ coccinia grandis വേലിയിലും പത്തലിലുമൊക്കെ വെറുതേ വളരുന്ന ചെടിയാണെങ്കിലും ഒരൊന്നാന്തരം പച്ചക്കറിയാണ്‌.

കോവക്കാ താ ഹമീദിക്കാ എന്ന പുസ്തകത്തില്‍ കോവൈ വെങ്കിടേശന്‍ കോവൈതിഹ്യം ഇങ്ങനെ പറയുന്നു
"അഗ്നിഹോത്രി പണ്ട്‌ വടിയായ പന്തീരുകുലപതി അപ്പന്‌ ശ്രാദ്ധമൂട്ടാന്‍ തീരുമാനിച്ചു.മധുസൂദനന്‍ ചേട്ടനെക്കൊണ്ട്‌ "ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും നായരും വള്ളുവോനും ഉപ്പുകൊറ്റനും രജകനും കാരക്കലമ്മക്കും വിറ്റ്നസ്സ്‌ ഒപ്പിടാണ്‍ നാറാണത്തിനും ഇന്വിറ്റേഷന്‍ അയപ്പിച്ചു."

പരീതിന്റെ പേരു വരരുചി എന്നല്ലേ രുചിയുള്ള സദ്യ തന്നെ വച്ചു. ഓരോരുത്തരും അപ്നാ അപ്ന കോണ്ട്രിബ്യൂഷനും കൊടുത്തു. തന്തയെന്നു തെരിയാമല്‍ തവറിവിട്ടാനേ എന്നു പറഞ്ഞ്‌ വായില്ലാക്കുന്നിലപ്പന്‍ മാത്രം ഒന്നും കൊടുത്തില്ല.

പാക്കനാര്‍ വന്നത്‌ ഒരു പശുവിന്റെ അകിടും ചെത്തിക്കൊണ്ടാണ്‌. ബീഫിന്റെ കളി എനിക്കു ഹറാമാടാ ചെകുത്താനേ എന്നു പറഞ്ഞ്‌ തീക്കളി നമ്പൂരി മാംസപ്പൊതി വാങ്ങിയില്ല. പാക്കനാര്‍ ഓം തന്തായ യമഹ എന്നു പ്രാര്‍ത്ഥിച്ച്‌ ഗോസ്തനം ഒരു മുക്കില്‍ കുഴിച്ചിട്ടു. അതു മുളച്ച്‌ ലളിതലവംഗലതയൊരെണ്ണമായി. മാംസത്തിന്റെ ഗുണവും രക്തത്തിന്റെ രുചിയുമുള്ള അകിട്ടിന്‍ കാമ്പിന്റെ
ആകൃതിയിലുള്ള കായകളായി..


ഐതിഹ്യമാല അവിടെ നില്‍ക്കട്ടെ.
ഏഷ്യയിലും ആഫ്രിക്കയിലും വേലികള്‍ ഉള്ളതിനാല്‍ കോവലും ഉണ്ടെന്ന് കോവിലന്‍ പറയുന്നു.

കായ കഴിച്ചാല്‍ ധാതുവര്‍ദ്ധന, പ്രമേഹവും കുറയും. മലബന്ധമൊഴിയും. ഇലയരച്ചു ദേഹത്തു പുരട്ടിയല്‍ ചൊറിഞ്ഞു പൊട്ടുന്ന അനോണിമാര്‍ക്കും ശമനം ലഭിക്കും. പറങ്കിപ്പുണ്ണിന്‌ ഇതുകൊണ്ട്‌ മരുന്നുണ്ടാക്കാറുണ്ട്‌. "
.....
..

(1) aravind said...
ദേവ്‌ജീ..അങ്ങയുടെ കോവക്ക കമന്റ് !!! ഹോ! :-)))
അങ്ങിടുന്ന തേഞ്ഞ രണ്ട് ബാറ്റാ ചെരിപ്പുകള്‍ എനിക്ക് തരാമോ?
ഞാന്‍ ബ്ലോഗെഴുതുന്‍പോള്‍ ഇരിക്കുന്ന കസേരയുടെ കൈകളില്‍ ചാക്കുചരടാല്‍ കെട്ടിത്തൂക്കാനാ...എന്നും പൂജിക്കാം, തേച്ച് തുടക്കാം, പാച്ച് വര്‍ക്ക് നടത്താം.
അങ്ങനെയെങ്കിലും എനിക്ക് ഒരു ഇന്‍‌സ്പിറേഷന്‍ ആവട്ടെ...

നമിച്ചു ഗുരോ, അഞ്ഞൂറു വട്ടം.:-)

(2)അരവിന്ദാ, എനിക്ക്‌ ചെരുപ്പ്‌ പോരാ, ആ തല തന്നെ വേണം. ടെന്‍ഡര്‍ എങ്ങാനും ക്ഷണിച്ചാ മോഹവിലയിലും ഒരു കോടി ഞാന്‍ നിരത ദ്രവ്യം അടയ്കാന്‍ റെഡി...

(3)ദേവേട്ടാ,
എനിക്ക് തലയും ചെരിപ്പുമൊന്നും വേണ്ട. ഞാന്‍ എന്റെ ബ്ലോഗര്‍ ഐ ഡിയും പാസ്വേഡും തരാം. എന്റെ പേരില്‍ കമന്റും പോസ്റ്റുമിട്ടാല്‍ മാത്രം മതി. :-)

(4)ഹോ!! ഗുരുദേവാ....!!!!!

എന്തിറ്റാ പെട! മാര്‍വലസ്. അപാരം അപാരം അപാരം.

ദേവേട്ടാ, ഞാന്‍ അങ്ങയെ ഒരു വട്ടം ഒന്ന് വട്ടം കെട്ടിപിട്ടിച്ച് വട്ടം കറക്കിക്കോട്ടേ?? (മൊത്തം മൂന്ന് വട്ടമായിപ്പോയില്ലേ, സോറി. മനപ്പൂര്‍വ്വം അല്ലായിരുന്നു)

ജെബലിയില്‍ തെക്കുകിഴക്ക് ദിശയില്‍ ഇരിക്കുന്ന ഞാന്‍ (സൂര്യനെ നോക്കി ഡബിള്‍ ചെക്ക് ചെയ്യുന്നു..) ദുബായി വശത്തേക്ക് ഇടത് കൈ ഉയര്‍ത്തി ചൂണ്ടിക്കൊണ്ട് പറയട്ടെ,

‘പുലി ജന്മം പുലി ജന്മം‘ എന്നൊക്കെ വിളിക്കാവുന്നവന്‍ ദോ ദവനാണ്, ദാ ദേവനാണ് സാക്ഷാല്‍ പുലി ജന്മം.

(5)ദേവേട്ടാ... ഇരിപ്പ് ജബല‌ലി തെക്കകിഴക്ക് ദിശയിലാണെങ്കിലും സകല ജബല‌ലികാര്‍ക്ക് വേണ്ടി കൂടിയാണ് വിശാല്‍ജീ പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്ന് കൊണ്ട് വക്കാരി മാഷ് പറയും പോലെ എന്റെ ഞരമ്പുകള്‍ വലിച്ചുമുറുക്കി, പേശികള്‍ ദൃഢമാക്കി, മസിലുകള്‍ ബലവത്താക്കി, കണ്ണുകള്‍ ഇറുക്കിയടച്ച് ആവേശത്തോടെ വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യപിക്കുന്നു.
ദേവേട്ടാ‍... ഇങ്ങളാണ് പുലി...

ഇനി ഞാന്‍ ഓടി...

(6)mariam said...
ദേവം തൃപ്തിയായി. അതൊന്ന് അറിയാനായിരുന്നു. തൃപ്തിയായി.

പരാജിതന്‍ said...

ഇത്‌ നന്നായി ദേവാ. നന്ദി.

വക്കാരി പറഞ്ഞത്‌ കറക്റ്റ്‌. ദേവന്റെ പല കമന്റുകളും വായിക്കുമ്പോള്‍ തോന്നിയിട്ടുള്ളതാണ്‌, അതെല്ലാം പോസ്റ്റുകളായി സമാഹരിക്കേണ്ടതായിരുന്നുവെന്ന്. (പഴയ പല പോസ്റ്റുകളും നോക്കുമ്പോള്‍ കമന്റ്‌ പേജില്‍ ആദ്യം തിരയുന്നത്‌ ദേവന്റെ കമന്റുണ്ടോ എന്നു തന്നെ.)

Visala Manaskan said...

:)ഞാന്‍ സമ്പ്രീതനായി.

ഉമേഷ് ജി, വാക്കിന്റെ അര്‍ത്ഥം നോക്കരുത്.. പ്ലീസ്. എന്തരോ ആയി എന്നതിന്റെ സൂചന കിട്ടിയില്ലേ? അതുമതി. അത്രേ ഉദ്ദേശിച്ചുള്ളൂ.

ബ്ലോഗുകളില്‍ വീണ ആലിപ്പഴങ്ങളാണ് ദേവന്റെ കമന്റുകള്‍. അതലിഞ്ഞ് പോകാതെ ഫ്രീസറില്‍ വക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.

(ഹോ! എന്തൊരു ഉപമ. ഇന്നെനിക്ക് എനിക്കെന്താ പറ്റിയേ? സ്പീഡ് ട്രാക്കില്‍ ഡിപ്പടിച്ചതിന് ഒരു അറബി, അപ്പന് വിളിച്ചാല്‍‍ ഇങ്ങിനെയൊക്കെ പറയാന്‍ കഴിയുമോ? ആ.)

വേണു venu said...

വളരെ നന്നായി. പോസ്റ്റുകളെക്കാള്‍‍‍‍ തകര്‍പ്പന്‍‍ കമന്‍റുകള്‍‍ കാണുമ്പോള്‍‍ ‍ തൊന്നിയിട്ടുണ്ടു്.നല്ല ഉദ്യമം. നീന്തിയടുത്തു കൊണ്ടിരിക്കുന്ന അടുത്ത തലമുറക്കു് പ്രതേകിച്ചും നല്ലൊരു വിരുന്നായിരിക്കും ഈ സം‍രം‍ഭം.:)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഗതികെട്ടാല്‍ പുലി...:-)

ബ്ലോഗര്‍ വേഷം മാറിയതിന് കമന്റര്‍ക്കടിയും അക്കിടിയും പറ്റീന്നു മനസ്സിലായി...



അതാതു പോസ്റ്റുകളോടൊപ്പം ഈ കമന്റുകള്‍ വായിക്കാന്‍ ഭാഗ്യം കിട്ടാതിരുന്ന, എനിയ്ക്ക്‌(എന്നെപ്പോലുള്ളവര്‍ക്കും) ഇതു മുഴുവനായി ആസ്വദിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.
തുടരണേ...

krish | കൃഷ് said...

ചില പോസ്റ്റുകളേക്കാല്‍ ഗംഭീരമാണ് അതില്‍ വരാറുള്ള ചില കമന്‍റുകള്‍. ഇതില്‍ ഗംഭീരമായിട്ടുള്ളവ ശേഖരിച്ച് ഒരു പോസ്റ്റായി ഇട്ടപ്പോള്‍ വായിക്കാനും ഒരു രസം.
സം‍രംഭം കലക്കീട്ടുണ്ട് ദേവാ..

sandoz said...

നന്നായി ദേവേട്ടാ......ചില കമന്റുകള്‍ കണ്ട്‌ ഞാന്‍ ചിരിച്ച്‌ ..ചിരിച്ച്‌.. വലിക്കണ സിഗററ്റിന്റെ പുക നെഞ്ചില്‍ തടഞ്ഞ്‌ ശ്വാസം മുട്ടി..എന്നാലും ചിരി നിര്‍ത്താന്‍ പറ്റാതെ പോയിട്ടുണ്ട്‌.കമന്റില്‍ അഭ്യാസം കാണിക്കാന്‍ വക്കാരിയെ കഴിഞ്ഞിട്ടേ ആളൊള്ളൂ......എന്നാല്‍ വിറ്റ്‌ ഇറക്കാന്‍...കുറുമാനും..അരവിന്ദനും...ദില്‍ബുവും കട്ടക്ക്‌ നില്‍ക്കും.

പോസ്റ്റിനേം...എഴുതിയ ആളേം...തൂത്തുവാരി കൊണ്ടുപോകണ കാണാം ചില കമന്റുകള്‍.

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവരാഗം ജി

ഞാന്‍ ഇവിടെ വെച്ച (ഗതികെട്ടാല്‍...) എന്ന കമന്റ്‌ എനിക്കു ഡിലീറ്റ് ചെയ്യണമെന്നുണ്ട്. അതെങ്ങിനെയാണെന്നു പറഞ്ഞുതരാമോ? സമയം കുറവാണെങ്കില്‍, താങ്കള്‍ തന്നെ ഡിലീറ്റ് ചെയ്താലും മതി. (ഈ കമന്റും ഡിലീറ്റാം).

നന്ദി
ജ്യോതി

(sorry for the inconveniece)

qw_er_ty

ദേവന്‍ said...

സുല്ലേ,
വട്ടായോ എന്നതില്‍ ഇതിനു മുമ്പ്‌ ഇല്ലായിരുന്നു എന്നൊരു വ്യംഗ്യം അടങ്ങിയിരിക്കുന്നല്ലോ. വട്ട്‌ കുറവില്ലേ, എന്നു ചോദിക്കൂ.

വക്കാരിയേ,
ഡൈയിലി രാവിലേം ഉച്ചക്കും വൈകിട്ടും ആഹാരത്തിനു ശേഷം ഓരോന്നു വച്ച്‌ ഇടാം

സുന്ദരാംബാളേ,
ആ കോവക്കാ കമന്റ്‌ എവിടെയിട്ടതാ, ഒരു ലിങ്ക്‌ തരൂ ഒരു പോസ്റ്റാക്കാം.

പരാജിതാ, വിശാലോ, വേണുമാഷേ, കൃഷേ, സാന്‍ഡോസേ,
കമന്റ്‌ പോസ്റ്റില്‍ നിന്നും അടര്‍ത്തിയാല്‍ പിന്നെ അതിനു രുചിയില്ല. എന്നാലും ഒരു ഇമോഷണല്‍ അറ്റാച്ച്‌മന്റ്‌ അതിനോട്‌ തോന്നാറുള്ളതുകൊണ്ട്‌ നശിച്ചു പോയ കമന്റുകളെ ഈ കല്ലറയില്‍ അടുക്കിയെന്നേയുള്ളൂ,

ജ്യോതി ടീച്ചറേ,
ഇവിടെന്തിനാ കമന്റ്‌ ഡിലീറ്റു ചെയ്യുന്നത്‌? ഡിലീറ്റ്‌ ചെയ്താല്‍ ആ കമന്റിനോട്‌ നാളെ ഇതുപോലെ ഒരു ഇഷ്ടം തോന്നിയിട്ട്‌ ഇതുപോലെ സൂക്ഷിക്കാന്‍ തോന്നിയാല്‍ പിന്നെ എന്തു ചെയ്യും?

എന്തായാലും പരിപാടി വളരെ സിമ്പിള്‍ . നമ്മള്‍ എവിടെക്കൊണ്ടിട്ട കമന്റും, നമ്മുടെ ബ്ലോഗ്ഗില്‍ ആരുകൊണ്ടിട്ട കമന്റും നമുക്ക്‌ ഡിലീറ്റാം. ആദ്യം ആ ത്രെഡില്‍ പോയി ഒരു റിപേ ബട്ടണ്‍ ഞെക്കുക. അതുവരെ ഉള്ള കമന്റുകള്‍ എല്ലാം നിര നിരയായി വരും. നമ്മള്‍ക്ക്‌ അഡ്മിന്‍ പവര്‍ ഉള്ള ബ്ലോഗാണെങ്കില്‍ എല്ലാ കമന്റിന്റെ അടിയിലും അല്ലാത്തതില്‍ നമ്മളിട്ട കമന്റിന്റെ അടിയിലും ഡിലീറ്റ്‌ എന്ന ബട്ടണ്‍ തെളിഞ്ഞു വരും. ദാ ഈ ലിങ്കില്‍ ഒരു പടം ഉണ്ട്‌ അതുപോലെ
ആ ബട്ടണ്‍ ഞെക്കുക. ബ്ലോഗര്‍ കളയട്ടോ ഉറപ്പാണോ എന്നു ചോദിക്കും. ഓക്കേ
പറയുക. ഖലാസ്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവരാഗം ജി
നന്ദി. കമന്റു ഡിലീറ്റ് ചെയ്യാന്‍ മനസ്സിലായി. നാം ലോഗിന്‍ ചെയ്താല്‍ നമ്മുടെ അധികാരം സൂചിപ്പിക്കാന്‍ ആ അടയാളം അതാതിടത്തു തെളിയും അല്ലേ? ലോഗിന്‍ ചെയ്യാത്തതുകൊണ്ടായിരിക്കാം ചില സമയത്ത്, അതു കാണാതെപോകുന്നത്. ശരിയല്ലേ?

പിന്നെ, നാം എവിടെയൊക്കെ കമന്റിട്ടിട്ടുണ്ടോ, അതൊക്കെ ഇനിയിപ്പോ തപ്പിയെടുക്കണമെങ്കില്‍ എളുപ്പപ്പണി വല്ലതുമുണ്ടോ? (ചെറിയ തല കൊണ്ടു പഠിക്കാവുന്നത്?)

താങ്കള്‍ സമയം മെനക്കെടുത്തേണ്ട. എപ്പോഴെങ്കിലും സൌകര്യം പോലെ, പറയണമെന്നു തോന്നുന്നുവെങ്കില്‍ പറഞ്ഞാല്‍ ഉപകാരപ്പെടും.
നന്ദി

ദേവന്‍ said...

ടീച്ചര്‍ മാഷേ,
പണ്ടിട്ട കമന്റുകളെ പൊക്കാന്‍ സാങ്കേതികവിദ്യയൊന്നും എന്റെ പക്കലില്ല. ടെക്നോപ്പുലികള്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയട്ടെ.

രാമോ രാമ രാമച്ചവിശറി, ഹേ രാമാ എന്നൊക്കെ അമര്‍സിംഗ്‌ കോശിയുടെയും ആല്‍ബെര്‍ട്ടോ പാണിനിയുടെയും കിത്താബ്‌ പഠിക്കുന്നവര്‍ വ്യാകരിക്കുന്നതുപോലെ

ദേവന്‍ ദേവാ, ദേവോ, ദേവേട്ടാ, ദേവേട്ടന്‍, ദേവരാഗം, ദേവരാഗമേ, ദേവന്റെ ദേവരാഗത്തിന്റെ ... ഇങ്ങനെ പോകുന്ന ഒരു ഫില്‍ട്ടര്‍ ലിസ്റ്റ്‌ എനിക്കുണ്ട്‌ അതീന്നു ഓരോന്നു എടുത്ത്‌ ഗൂഗിളമ്മച്ചിക്കു കൊടുത്ത്‌ കമന്റുകളെ പൊക്കുന്ന പരിപാടിയാണ്‌ ഞാന്‍ സ്വീകരിച്ച്‌ ചിരിക്കുന്നത്‌.

ഇന്ന് അതുല്യാമ്മ എന്റെ പഴേ കമന്റുകള്‍ അവര്‍ സൂക്ഷിച്ചു വച്ചിരുന്നത്‌ എനിക്കയച്ചു തന്ന്, എന്നെ നിലം പരിശാക്കിക്കളഞ്ഞു. ഇനിയിപ്പോ എനിക്കു മിനക്കേടില്ല. കയ്യോടെ അവരെ പിടിച്ച്‌ ഈ ബ്ലോഗിന്റെ നാഥയും ആക്കിയിട്ടുണ്ട്‌.

കരീം മാഷ്‌ said...

ജ്യോതിര്‍മയി ടീച്ചര്‍:-

പിന്നെ, നാം എവിടെയൊക്കെ കമന്റിട്ടിട്ടുണ്ടോ, അതൊക്കെ ഇനിയിപ്പോ തപ്പിയെടുക്കണമെങ്കില്‍ എളുപ്പപ്പണി വല്ലതുമുണ്ടോ? (ചെറിയ തല കൊണ്ടു പഠിക്കാവുന്നത്?)

ദേവരാഗം :-

ടീച്ചര്‍ മാഷേ,
പണ്ടിട്ട കമന്റുകളെ പൊക്കാന്‍ സാങ്കേതികവിദ്യയൊന്നും എന്റെ പക്കലില്ല. ടെക്നോപ്പുലികള്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയട്ടെ.

ഇതേ ചോദ്യം ഉന്നയിച്ചു ഞാന്‍ ഒരു പോസ് ബൂലോഗ ക്ലബ്ബുലിട്ടിരുന്നു,
കമണ്ടുകള്‍ മൊഴിമുത്തുകള്‍ എന്ന പേരില്‍.
ഡിലിറ്റു ചെയ്യാനല്ല,വായിക്കനും സൂക്ഷിച്ചു വെക്കാനും
ഒരു പുലികളും ധൈര്യപ്പെട്ടില്ല.(പലതു മാറ്റി പറയേണ്ടി വന്നതോണ്ടാവും. മുന്‍പു പറഞ്ഞതൊക്കെ മാറ്റിപറയാനും മായ്ക്കാനുമാണല്ലോ എല്ലാര്‍ക്കും താല്പര്യം)
പക്ഷെ അവസാനം ഗൂഗില്‍ സെര്‍ച്ച് വിന്ഡോ വളരെ ലളിതമായി എന്റെ പ്രശ്നം പരിഹരിച്ചു തന്നു. ആ ബ്ലോഗരുടെ അന്നതെ തൂലികാ നാമം അതേപോലെ കൊടുത്തു തെരഞ്ഞു നോക്കൂ, എത്ര കൊല്ലം മുന്‍പത്തെതു പോലും കിട്ടും.

ദേവന്റെ ഈ ഉദ്യമത്തിനു എല്ലാ ആശംസകളും.
ദേവനെന്തിനാ പോസ്റ്റ്!
ഈ കമണ്ടുകള്‍ തന്നെ പോരെ!
നമിച്ചെടോ!